കല്‍പ്പറ്റ: വിദ്യാര്‍ഥികള്‍ രാജ്യത്തെ തിരിച്ചുപിടിച്ചുവെന്ന് പ്രിയങ്ക ഗാന്ധി എംപി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ അവർ.
പുഞ്ചിരിമട്ടം ഉരുള്‍ദുരന്ത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നടപ്പാക്കുന്ന ഭവന പദ്ധതി പ്രദേശം സന്ദര്‍ശിക്കാന്‍ മേപ്പാടി കുന്നുന്പറ്റയില് എത്തിയപ്പോഴായിരുന്നു പ്രിയങ്ക മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
രാജ്യചരിത്രത്തിലെ നിര്‍ണായക നിമിഷമാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജിയോടെ പിറന്നത്. എല്ലാ ഭരണകര്ത്താക്കള്ക്കുമുള്ള പാഠമാണിത്. പരീക്ഷാ ക്രമകേടുകള്‍ക്ക് ഉത്തരവാദിയായ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരത്തിനിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് വലിയ രീതിയിലുള്ള പോലീസ് അതിക്രമം നേരിടേണ്ടിവന്നു.
എന്നിട്ടും അവര്‍ പിന്നാക്കം പോയില്ല. തന്റെ സഹോദരന് ഉള്‍പ്പെടെ അവര്‍ക്കൊപ്പം നിന്ന് പോരാടി. വിദ്യാര്‍ഥികളുടെ വിജയത്തില്‍ സന്തോഷമുണ്ട്. ഭരണഘടനയെയും സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന എല്ലാവരും വിദ്യാര്ഥികള്ക്കൊപ്പമാണെന്നും പ്രിയങ്ക പറഞ്ഞു.